വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സുതാര്യമാക്കാൻ കംപ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെ ആരംഭിച്ച ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾക്കെതിരെ (എടിഎസ്) ഓട്ടോറിക്ഷ ഉടമകളും തൊഴിലാളികളും രംഗത്ത്. ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്ന ഭൂരിഭാഗം ഓട്ടോറിക്ഷകളും ഈ കേന്ദ്രങ്ങളിൽ പരാജയപ്പെടുന്നുവെന്നാണ് പ്രധാന പരാതി.
പുതിയ ഓട്ടോറിക്ഷകൾ പോലും ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കുന്നതുവരെ മാന്വൽ പരിശോധന തുടരണമെന്നാണ് തൊഴിലാളികളുടെ നിലവിലെ ആവശ്യം. ഇതിനെതിരെ തൊഴിലാളി സംഘടനകൾ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ദൂരസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ടെസ്റ്റിങ് സെന്ററുകളിലേക്ക് വാഹനം എത്തിക്കാനുള്ള ബുദ്ധിമുട്ടും ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടെസ്റ്റിങ് സെന്റർ അധികൃതർ വ്യക്തമാക്കി. പരിശോധനയ്ക്ക് എത്തിയതിൽ ഭൂരിഭാഗം വാഹനങ്ങളും പാസായിട്ടുണ്ടെന്നും, ഫിറ്റ്നസ് പരാജയപ്പെട്ടാൽ തന്നെ 6 മാസത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും വീണ്ടും ടെസ്റ്റിന് ഹാജരാകാൻ അവസരമുണ്ടെന്നും അവർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് എടിഎസുകളുടെ പ്രവർത്തനം എന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.






